Wednesday, June 26, 2019

മാപ്പിളപ്പാട്ട് ....

മാപ്പിളപ്പാട്ട് ....

ഇന്ന് വായിച്ചതിനെല്ലാം കടപ്പാട്
മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ റങ്ക് പങ്കിടുന്നതില്‍ ഊറ്റം കൊള്ളുന്നു. പി. ഭാസ്‌കരനും രാഘവന്‍ മാസ്റ്ററും വടകര കൃഷ്ണദാസുമൊക്കെ ഇശലുകളുടെ തേനാറില്‍ ആറാടിയവരാണ്. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി രാധാകൃഷണന്‍, മാര്‍ക്കോസ്, വി.ടി മുരളി, സതീഷ് ബാബു തുടങ്ങിയ പ്രശസ്തരായ ചലച്ചിത്ര ഗായകര്‍ മാപ്പിളപ്പാട്ടിന്റെ തേനിമ്പം നുകരുകയും പകരുകയും ചെയ്തവരാണ്. അമ്പിളി, ജയഭാരതി, സിബല്ല സദാനന്ദന്‍, ഇന്ദിരാ ജോയ്, ശ്രീവല്ലി തുടങ്ങി മാപ്പിളപ്പാട്ടിലൂടെ പ്രശസ്തിയാര്‍ജിച്ചവരും നിരവധിയുണ്ട്. മലയാളത്തിലെ മിക്ക ടി.വി ചാനലുകളിലും മാപ്പിളപ്പാട്ട് ഒഴിച്ചുകൂടാനാവാത്ത ഒരിനമായി മാറിയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ മാപ്പിളപ്പാട്ട് മാപ്പിളമാരുടെ പാട്ടല്ലാതായിട്ടുണ്ടെന്ന് തന്നെ പറയാം.
അതേസമയം  മാപ്പിളപ്പാട്ട് എന്നും മാപ്പിളമാരുടെ പാട്ട് തന്നെയായിരിക്കും. അതിന്റെ ചരിത്രവും സംസ്‌കാരവും ഭാഷയുമെല്ലാം മാപ്പിളമാരുടേതാണ്. അതിന്റെ താളവും ഈണവും മാപ്പിളത്തനിമയില്‍ ഊട്ടപ്പെട്ടതാണ്. ആ തനിമ നഷ്ടപ്പെടുന്നതോടെ മാപ്പിളപ്പാട്ടിന്റെ തനിമ നഷ്ടപ്പെടുകയും അത് മറ്റെന്തോ ആയിത്തീരുകയും ചെയ്യും.
മലബാറിലെ മുസ്‌ലിംകളെയാണ് മാപ്പിളമാര്‍ എന്ന് പറയുന്നത്. തിരുവിതാംകൂര്‍ ഭാഗത്ത് ക്രിസ്ത്യാനികളാണ് മാപ്പിളമാര്‍ എന്ന പേരിലറിയപ്പെടുന്നത്. മലബാറില്‍ മുസ്‌ലിംകള്‍ സംസാരിച്ചിരുന്നത് അറബി മലയാളമാണ്. പേര്‍ഷ്യന്‍, ഉര്‍ദു, സംസ്‌കൃതം, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ ചേര്‍ന്നുണ്ടായ ഒരു സങ്കരഭാഷയാണിത്. ഈ ഭാഷയിലാണ് മാപ്പിളപ്പാട്ടുകള്‍ എന്ന ഗാന/സാഹിത്യ രൂപം ഉരുവം കൊണ്ടത്.
അറബിമലയാളം ഒരു ഭാഷയാണോ അതല്ല ഒരു ലിപി മാത്രമാണോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതൊരു ഭാഷയാണെന്നാണ് പണ്ഡിതനും ഗവേഷകനുമായിരുന്ന ഒ. അബു സാഹിബ് തറപ്പിച്ചുപറഞ്ഞത്. ഒരു ഭാഷക്കാവശ്യമായ എല്ലാ ഗുണങ്ങളും ഉപാധികളും അറബി മലയാളത്തിനുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. എന്നാല്‍ ഡോ: എം.എന്‍ കാരശ്ശേരിയെപ്പോലുള്ള മറ്റു ചിലര്‍ ഈ വാദം അംഗീകരിക്കുന്നില്ല.
മാപ്പിളപ്പാട്ടുകള്‍ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് രൂപപ്പെട്ടത്. അഥവാ അതിനു മുമ്പുള്ള മാപ്പിളപ്പാട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. കണ്ടുകിട്ടിയ മാപ്പിളപ്പാട്ടുകളില്‍ പലതിന്റെയും രചയിതാക്കളോ രചനാകാലമോ അറിയപ്പെട്ടിട്ടില്ല. അജ്ഞാതകര്‍തൃകങ്ങളായ ആ പാട്ടുകളില്‍ ചിലതെങ്കിലും പതിനാറാം നൂറ്റാണ്ടിന് മുമ്പു രചിക്കപ്പെട്ടതാണെന്ന് ഹസന്‍ നെടിയനാടിനെപ്പോലുള്ള മാപ്പിളപ്പാട്ട് ഗവേഷകര്‍ പറയുന്നു. എന്നാല്‍, ഈ ധാരണയെ തിരുത്തിക്കൊണ്ട്, അറബി മലയാളത്തില്‍ മാത്രമല്ല, മലയാളത്തില്‍ തന്നെ ഗാന/കവിതാ സാഹിത്യങ്ങള്‍ രൂപപ്പെടുന്നത് പതിനാറാം നൂറ്റാണ്ടിന് ശേഷമാണെന്ന് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് വ്യക്തമാക്കുന്നു.
മാപ്പിളപ്പാട്ടുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മാപ്പിളപ്പാട്ട് എന്ന പേര് ഇരുപതാം നൂറ്റാണ്ടിലാണ് പ്രയോഗത്തില്‍ വന്നത്. 1932-ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി 'അല്‍അമീന്‍' പത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ് ആദ്യമായി മാപ്പിളപ്പാട്ട് എന്ന പദം പ്രയോഗിക്കപ്പെട്ടതെന്നാണ് ചരിത്രകാരനും ഗവേഷകനുമായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സാഹിബ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതുവരെയും 'സബീനപ്പാട്ടുകള്‍' എന്ന പേരിലാണ് മാപ്പിളപ്പാട്ടുകള്‍ അറിയപ്പെട്ടിരുന്നത്. കുഞ്ഞായിന്‍ മുസല്യാരുടെ 'കപ്പ(ല്‍)പാട്ടില്‍' നിന്നാണ് ഈ പേരുണ്ടായതെന്നാണ് ഒരുപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തെ കപ്പലിനോടുപമിച്ച് ആധ്യാത്മിക വിചാരം നടത്തുന്ന ഒരു ദാര്‍ശനിക കാവ്യമാണ് കപ്പപ്പാട്ട്. കപ്പലിന് അറബിയില്‍ സഫീനഃ എന്നാണ് പറയുക. അതിനാല്‍ കപ്പപ്പാട്ട് 'സഫീനപ്പാട്ട്' എന്ന പേരിലും അറിയപ്പെട്ടു. പിന്നീട് ആ മാതൃകയില്‍ രചിക്കപ്പെട്ട പാട്ടുകളെല്ലാം സഫീനപ്പാട്ട് എന്ന പേരില്‍ അറിയപ്പെട്ടു പോന്നു. സഫീനയാണ് സബീനയായത്.
പേര്‍ഷ്യന്‍ ഭാഷയിലെ ശബീനയില്‍ നിന്നാണ് സബീനപ്പാട്ട് ഉണ്ടായത് എന്നാണ് ഒ. അബു സാഹിബിന്റെ അഭിപ്രായം. ശബീന എന്ന വാക്കിന് രാത്രിയുമായി ബന്ധപ്പെട്ട് എന്നാണര്‍ഥം. മാപ്പിളപ്പാട്ടിലെ ആദ്യകാല രചനകളില്‍ പലതും ഭക്തിഗാനങ്ങളോ ധാര്‍മിക ഉപദേശങ്ങളോ ആയിരുന്നു. അവ രാത്രികാലങ്ങളില്‍ വീടുകളില്‍ പാരായണം ചെയ്യുന്ന പതിവുണ്ടായിരുന്നു. അതിനാല്‍ രാത്രി പാരായണം ചെയ്യുന്നത് എന്ന അര്‍ഥത്തില്‍ അവ ശബീനപ്പാട്ട് എന്ന് വിളിക്കപ്പെട്ടു. രാത്രിയില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി ഓതിത്തീര്‍ക്കുന്ന സമ്പ്രദായത്തിന് പേര്‍ഷ്യയില്‍ ശബീന എന്ന് പറയാറുണ്ടെന്നതും ഈ വീക്ഷണത്തിന് ബലമേകുന്നു.
കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ടു കൃതി 'മുഹ്‌യിദ്ദീന്‍ മാല'യാണ്. കോഴിക്കോട് ഖാദിയായിരുന്ന ഖാദി മുഹമ്മദ്ബ്‌നുല്‍ അബ്ദില്‍ അസീസാണ് ഇതിന്റെ കര്‍ത്താവ്. പ്രശസ്ത സൂഫിവര്യന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്ന ഗാനമാണ് മുഹ്‌യുദ്ദീന്‍ മാല. ശൈഖിന്റെ അധ്യാപനങ്ങള്‍, ഉപദേശങ്ങള്‍, സേവനങ്ങള്‍ എന്നിവക്ക് പകരം അദ്ദേഹത്തിന്റെ അമാനുഷികതയും അത്ഭുതകൃത്യങ്ങളുമാണ് മാലയില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്.
 സൂഫിസം അതിന്റെ ആത്മസംസ്‌കരണ -പ്രബോധന ദൗത്യങ്ങളില്‍ നിന്ന് പിറകോട്ട് പോവുകയും പുണ്യവാള പൂജ, ദര്‍ഗ സംസ്‌കാരം തുടങ്ങിയ ജീര്‍ണതകള്‍ക്ക് വിധേയമാവുകയും ചെയ്ത ഒരു കാലഘട്ടവുമായി ബന്ധപ്പെട്ടതിലാണ്  മുഹ്‌യുദ്ദീന്‍ മാല വിരചിതമാകുന്നത്. അതുകൊണ്ടു തന്നെ അതിന്റെ ഉള്ളടക്കം നവോത്ഥാന പണ്ഡിതന്മാരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതേസമയം ഒരു കാവ്യമെന്ന നിലക്ക് അചുംബിതമായ കല്‍പനകളും വാഗ്മയങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു സൃഷ്ടിയാണത്.
'മുഹ്‌യിദ്ദീന്‍ മാല'ക്ക് ശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് കുഞ്ഞായിന്‍ മുസ്‌ല്യാരുടെ കപ്പപ്പാട്ട് രചിക്കപ്പെടുന്നത്. കുഞ്ഞായിന്‍ മുസ്‌ല്യാരുടെ മറ്റൊരു രചനയാണ് നൂല്‍ മദ്ഹ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അപദാനങ്ങളാണ് ഇതില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിലെ മറ്റൊരു പ്രധാന രചനയാണ് മാനക്കാന്റകത്ത് കുഞ്ഞിക്കോയ തങ്ങള്‍ രചിച്ച വലിയ നസീഹത്തു മാല. അന്ത്യദിനം, മഹ്ശറ, സിറാത്ത് പാലം, സ്വര്‍ഗം, നരകം തുടങ്ങിയ കാര്യങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള ധര്‍മോപദേശങ്ങളാണ് നസീഹത്ത് മാലയുടെ പ്രമേയം. പെണ്‍കുട്ടികള്‍ ഇവ രാത്രികാലങ്ങളില്‍ പാരായണം ചെയ്യുന്നത് നിര്‍ബന്ധമായി കരുതപ്പെട്ടിരുന്നു.
മാലപ്പാട്ടുകള്‍ അനേകമുണ്ട്. മാലയെന്ന പ്രയോഗത്തിന് മലയാളത്തിലെ 'മാല'യുമായി ബന്ധമൊന്നുമില്ലെന്നാണ് ഡോ: ഉമര്‍ തറമേല്‍ അഭിപ്രായപ്പെടുന്നത്. പാരായണം ചെയ്യാനുള്ളത് എന്ന അര്‍ഥത്തില്‍ അറബിയിലെ മൗലിദ് എന്ന വാക്കില്‍ നിന്നാണത്രെ ആ പ്രയോഗം വന്നത്. ഇത് ശരിയല്ല. ഒന്നാമതായി മൗലിദ് എന്ന വാക്കിന് പാരായണം ചെയ്യാനുള്ളത് എന്ന അര്‍ഥമില്ല. ജന്മദിനം, ജന്മസ്ഥലം എന്നൊക്കെയാണ് പ്രസ്തുത പദത്തിന്റെ അര്‍ഥം. രണ്ടാമതായി ഹാരം എന്ന അര്‍ഥത്തില്‍ തന്നെയാണ് മാല പ്രയോഗിച്ചത് എന്നതിന് മുഹ്‌യിദ്ദീന്‍ മാല തന്നെ തെളിവ് നല്‍കുന്നുണ്ട്. മുത്തും പവിഴവും കോര്‍ത്ത പോലെയാണ് ഈ മാലയെ താന്‍ കോര്‍ത്തിണക്കിയത് എന്നാണ് കവിയുടെ പരാമര്‍ശം. മറ്റു മാലപ്പാട്ടുകളിലും സമാനമായ ഉപമകള്‍ കാണാന്‍ കഴിയും. പാട്ടിനെ ഒരു മാലയോടാണ് മാപ്പിളക്കവിയാളന്മാര്‍ ഉപമിച്ചിരുന്നതെന്ന് അത് വ്യക്തമാക്കുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ രചനാ ശില്‍പത്തെ 'കോര്‍വ' എന്നാണല്ലോ  പറയാറുള്ളതും. 'മുകുന്ദമാല' പോലെയുള്ള കൃതികള്‍ മാപ്പിളപ്പാട്ടുകളുടെ ഉത്ഭവകാലത്ത് തന്നെ മലയാള ഭാഷയില്‍ നിലനിന്നിരുന്നു. അതില്‍നിന്ന് കടംകൊണ്ട പ്രയോഗമാവാം ഇതെന്ന് വെക്കുന്നതില്‍ അപാകതയൊന്നുമില്ല.
സൂഫിസത്തിന്റെ സ്വാധീനം കേരളീയ മുസ്‌ലിംകളില്‍ ശക്തിപ്രാപിച്ചിരുന്ന കാലത്താണ് മാലപ്പാട്ടുകള്‍ വിരചിതമാകുന്നത്. പുണ്യവാളന്മാരുടെ അപദാനങ്ങളാണ് മാലപ്പാട്ടുകളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. മുസ്‌ലിം സമുദായത്തില്‍ അന്ധവിശ്വാസങ്ങളും പുണ്യവാളഭക്തിയും തദനുബന്ധമായ അനാചാരങ്ങളും പ്രചരിപ്പിക്കുന്നതില്‍ മാലപ്പാട്ടുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവുകയില്ല. അതേസമയം, വിദ്യാവിഹീനരായിരുന്ന മുസ്‌ലിം സാധാരണക്കാരില്‍ ഒരുതരം ഭക്തി നിലനിര്‍ത്തിപ്പോരുന്നതിനും  അവ ഉപകരിച്ചിട്ടുണ്ട്. ഖാദിരി, രിഫായി, സുഹ്‌റവര്‍ദി തുടങ്ങിയ പലതരം സൂഫി ത്വരീഖത്തുകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടായിരുന്നു. ഈ ത്വരീഖത്തുകളുടെയെല്ലാം ശൈഖുമാരെ പ്രകീര്‍ത്തിക്കുന്ന മാലപ്പാട്ടുകളുമുണ്ട്. മാലപ്പാട്ടുകള്‍ ഭക്തിപുരസ്സരം വീടുകളില്‍ പാരായണം ചെയ്തുപോന്നിരുന്നു. ഒരു കാലത്ത് വിവാഹമാലോചിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ട പ്രധാന യോഗ്യതകളിലൊന്ന് മുഹ്‌യിദ്ദീന്‍ മാല പാരായണം ചെയ്യാന്‍ അറിയുന്നതായിരുന്നുവത്രെ. സ്ത്രീ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ മുറിക്ക് പുറത്തിരുന്ന് മറ്റുള്ളവര്‍ നഫീസത്തുമാല പാരായണം ചെയ്യുന്നത് സുഖപ്രസവത്തിന് കാരണമാകുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു.
പില്‍ക്കാലത്ത് മറ്റു വിഷയങ്ങളിലും മാലപ്പാട്ടുകള്‍ക്ക് വിരചിതമാവുകയുണ്ടായി. മോയിന്‍കുട്ടി വൈദ്യരുടെ 'കിളത്തി മാല', പുലിക്കോട്ടില്‍ ഹൈദറിന്റെ 'വെള്ളപ്പൊക്ക മാല', എടവലന്‍ മൊയ്തീന്റെ 'മതമോഹിനി മാല', എം.എന്‍ കാരശ്ശേരിയുടെ ബഷീര്‍ മാല തുടങ്ങിയവ ഉദാഹരണങ്ങളാണ്.
മാലപ്പാട്ടുകളെ തുടര്‍ന്ന് രൂപപ്പെട്ട ശാഖയാണ് ഖിസ്സപ്പാട്ടുകള്‍. പ്രവാചകന്മാരുടെയും സ്വഹാബികളുടെയും പൂര്‍വ സൂരികളില്‍പെട്ട മഹാന്മാരുടെയും ചരിതങ്ങളാണ് ഖിസ്സപ്പാട്ടുകളിലെ പ്രധാന വിഷയങ്ങള്‍. പുലിക്കോട്ടില്‍ ഹൈദറിന്റെ 'കേരള ചരിത്രം' എന്ന ഖിസ്സപ്പാട്ടില്‍ കേരളത്തില്‍ ഇസ്‌ലാം വന്നത് മുതല്‍ക്കുള്ള സംഭവങ്ങളാണ് വിവരിക്കപ്പെടുന്നത്. കഥാഖ്യാന ശൈലിയിലുള്ള അവതരണമാണ് ഖിസ്സപ്പാട്ടുകളുടെ സവിശേഷത. ഇബ്രാഹീമിബ്‌നു അദ്ഹം ഖിസ്സ, മറിയം ബീവി ഖിസ്സ, ഉമര്‍ വലിയ്യ് ഖിസ്സ, മഹ്‌റങ്കി ഖിസ്സ, ബല്‍ഖീസ് ഖിസ്സ, മലിക്കുബ്‌നു ദീനാര്‍ ഖിസ്സ തുടങ്ങിയ അനേകം ഖിസ്സപ്പാട്ടുകളുണ്ട്.
ഖിസ്സപ്പാട്ടുകളിലെ തന്നെ മറ്റൊരിനമാണ് പടപ്പാട്ടുകളെങ്കിലും ഖിസ്സപ്പാട്ടുകളില്‍ നിന്നും സ്വതന്ത്രമായ ഒരസ്തിത്വം നേടി കൂടുതല്‍ ജനപ്രീതിയും പണ്ഡിതശ്രദ്ധയും പിടിച്ചുപറ്റാന്‍ പടപ്പാട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധചരിതങ്ങളാണ് പടപ്പാട്ടുകളുടെ വിഷയം. സഖൂം പടപ്പാട്ട്  (1836) ആണ് ഈ ഇനത്തിലെ ആദ്യ രചന. മധുര സ്വദേശി വരിശൈ മുകിയുദ്ദീന്‍ പുലവര്‍ തമിഴില്‍ രചിച്ച 'സഖൂന്‍ പടൈപ്പോര്‍' എന്ന കാവ്യത്തിന്റെ അറബി മലയാള പരിഭാഷയാണിത്. കായല്‍പട്ടണം സ്വദേശി ഉമര്‍ ലബ്ബയാണ് പരിഭാഷകന്‍. ബദര്‍പട, ഉഹ്ദ് പട, യസീദ് പട യമാമത്ത്പട, തബൂക് പട, ഹുനൈന്‍പട, ബദര്‍പട, ഖൈബര്‍പട, തുടങ്ങി ഒട്ടനവധി പടപ്പാട്ടുകള്‍ വിരചിതമായിട്ടുണ്ട്. സഖൂംപട, സലീഖത്ത് പട, ജിന്‍പട  തുടങ്ങിയവ കാല്‍പനിക കഥകളാണ്. മോയിന്‍കുട്ടി വൈദ്യരുടെ 'എലിപ്പട' എലികളും പൂച്ചകളും തമ്മില്‍  മൂന്ന് ദിവസം നീണ്ടു നിന്ന യുദ്ധത്തിന്റെ കഥയാണ് വിവരിക്കുന്നത്.  പ്രാദേശികമായ ഏറ്റുമുട്ടലുകളെക്കുറിച്ചും പടപ്പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറം പട, ഗ്രീക്ക് യുദ്ധപ്പാട്ട്, ചേറൂര്‍പട, ചേറൂര്‍ ചിന്ത് ,ബാഷ്പ വലയം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കാല്‍പനിക രചനകളുടെ പുതിയൊരു തരംഗം പ്രത്യക്ഷപ്പെട്ടു. പുതിയ പ്രമേയങ്ങളും ആവിഷ്‌കാര രീതികളും നവീന ഭാഷയും ഭാവതലങ്ങളും കൈക്കൊണ്ട രചനകളാണിവ. ഭക്തിയുടെയും ധാര്‍മിക ഉപദേശങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് അതുവരെയും മാപ്പിളപ്പാട്ടില്‍ ഉണ്ടായിരുന്നത്. കാല്‍പനിക രചനകളുടെ വരവോടെ വൈകാരികതയുടെ വിഭിന്നമായ മേഖലകളിലേക്ക് മാപ്പിളപ്പാട്ടുകള്‍ ഇറങ്ങിവന്നു. സൗഭാഗ്യ സുന്ദരി, ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാല്‍, ആമിനക്കുട്ടി എന്നിവ ഈ വിഭാഗത്തില്‍ പെട്ട മാപ്പിളപ്പാട്ടുകള്‍ക്ക് ഉദാഹരണങ്ങളാണ്.
സുഹൃത്തുക്കള്‍ക്കും മറ്റും പാട്ടുരൂപത്തില്‍ എഴുതുന്ന കത്തുകളാണ് കത്തുപാട്ടുകള്‍. പ്രണയാഭ്യര്‍ഥനകള്‍, സംഭവ വിവാഹാലോചന, സൗഹൃദാന്വേഷണങ്ങള്‍ തുടങ്ങി എന്തും ഏതും കത്തുപാട്ടുകള്‍ക്ക് വിഷയമാകാറുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍, നല്ലളം ബീരാനന്‍, പി.ടി ബീരാന്‍കുട്ടി മൗലവി, ലാഹാജി, ലച്ചിമണ്ണില്‍ കുഞ്ഞിക്കമ്മു മാസ്റ്റര്‍, ആല്‍പള്ളി ഉണ്ണിപ്പ തുടങ്ങിയ നിരവധി കവികളുടെ കത്തുപാട്ടുകള്‍ പ്രസിദ്ധങ്ങളാണ്. പുലിക്കോട്ടില്‍ ഹൈദറിന്റെ 'മറിയക്കുട്ടി'യും എസ്.എ ജമീലിന്റെ ദുബായ് കത്തും ഏറെ ജനപ്രീതി നേടിയ കത്തുപാട്ടുകളാണ്.
മാപ്പിളപ്പാട്ടുകളിലെ മറ്റൊരു പ്രധാന ഇനമാണ് സര്‍ക്കീട്ടു പാട്ടുകള്‍. ചെറുതും വലുതുമായ യാത്രകളിലെ അനുഭവങ്ങളാണ് സര്‍ക്കീട്ടു പാട്ടുകളില്‍ വിവരിക്കപ്പെടുന്നത്. ശ്രീരംഗപട്ടണം യാത്ര , കോലാര്‍ യാത്ര, ഭദ്രാവതി സര്‍ക്കീട്ട്, ഷൊര്‍ണൂര്‍ യാത്ര  തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്ന രചനകളാണ്. മഞ്ചേരിയില്‍ നിന്ന് തിരൂര്‍ വരെയുള്ള ഹ്രസ്വയാത്രമുതല്‍ ഹജ്ജ് യാത്ര വരെ പാട്ടുകളായിട്ടുണ്ട്.
കല്ല്യാണപ്പാട്ടുകള്‍, മൈലാഞ്ചിപ്പാട്ടുകള്‍, ഉറുദി ഗാനങ്ങള്‍, നേര്‍ച്ചപ്പാട്ടുകള്‍,ഒപ്പനപ്പാട്ടുകള്‍, അപ്പപ്പാട്ടുകള്‍ ,ദാര്‍ശനിക കാവ്യങ്ങള്‍ തുടങ്ങി മറ്റനേകം ഇനങ്ങളും മാപ്പിളപ്പാട്ടിലുണ്ട്. എന്തും ഏതും വിഷയമാക്കി പാട്ടുകെട്ടുക എന്നതായിരുന്നു മാപ്പിളക്കവികളുടെ രീതി. കാളപ്പൂട്ടും നരിനായാട്ടും വെള്ളപ്പൊക്കവുമൊക്കെ അവരുടെ കാവ്യഭാവനക്ക് വിഷയീഭവിച്ചു.
ഹൈന്ദവ പുരാണങ്ങളായ രാമായണവും മഹാഭാരതവും പാട്ടുകളായിട്ടുണ്ട്. മാപ്പിളപ്പാട്ടുകള്‍ കേരളീയ മുസ്‌ലിംകളുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സുപ്രധാനമായ രേഖകള്‍ കൂടിയാണ്. ആദ്യകാല മാപ്പിളപ്പാട്ടുകളില്‍ സൂഫിസത്തിന്റെയും ഭക്തിപ്രസ്ഥാനത്തിന്റെയും ശക്തമായ സ്വാധീനങ്ങളാണ് കാണപ്പെടുന്നത്. കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട്, കുറത്തിപ്പാട്ട് തുടങ്ങിയ അനേകം പാട്ടുകളില്‍ ശീഇസത്തിന് കേരളീയ മുസ്‌ലികള്‍ക്കിടയില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന സ്വാധീനം പ്രകടമാണ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ മുസ്‌ലിംകള്‍ നടത്തിയ അധിനിവേശവിരുദ്ധ സമരത്തിന്റെ ചൂടും ചുണയുമാണ് പടപ്പാട്ടുകളിലൂടെ പ്രത്യക്ഷമായത്. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുസ്‌ലിംകളിലുണ്ടായ ഉണര്‍വിന്റെയും കൂടെ മാപ്പിളപ്പാട്ടുകളും സഞ്ചരിക്കുന്നത് നാം കാണന്നു. കാല്‍പനിക പ്രസ്ഥാനവും, ജീവല്‍ സാഹിത്യ പ്രസ്ഥാനവും കമ്യൂണിസം, സോഷ്യലിസം തുടങ്ങിയ പ്രസ്ഥാനങ്ങളും മാപ്പിള കവികളില്‍ ചെലുത്തിയ സ്വാധീനമാണ് മെഹറിന്റെ 'ആമിനക്കുട്ടി', മുനീറിന്റെ 'ജമീല' പോലുള്ള കൃതികളില്‍ കാണുന്നത്.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളോടുകൂടി മാപ്പിളപ്പാട്ട് പുതിയൊരു ചരിത്രഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഗ്രാമഫോണ്‍ റിക്കാര്‍ഡുകള്‍, സിനിമ, സ്റ്റേജ് പരിപാടികള്‍ എന്നിവയിലൂടെ മാപ്പിളപ്പാട്ട് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നു. മുസ്‌ലിം സമുദായത്തിനു പുറത്തേക്കുള്ള മാപ്പിളപ്പാട്ടുകളുടെ തുടക്കം ചലച്ചിത്രത്തിലൂടെയാണ്. പി. ഭാസ്‌കരന്‍, രാഘവന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് ഇതില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. ഗാനമേളകളും കേസറ്റുകളും അനേകം അമുസ്‌ലിം ഗായകരെ മാപ്പിളപ്പാട്ടിലേക്ക് കൊണ്ടുവന്നു.
  മാപ്പിളപ്പാട്ടുകളുടെ ഗുണനിലവാരം വന്‍തോതില്‍ തകരുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. അക്ഷരം കൂട്ടിയെഴുതാന്‍ അറിയുന്നവരൊക്കെ ഗാനരചയിതാക്കളാകുന്ന അധോഗതിയിലേക്ക് മാപ്പിളപ്പാട്ട് അധപ്പതിച്ചു. കേവലം ആസ്വാദനം എന്നതിലപ്പുറം അവക്ക് മറ്റൊരു ലക്ഷ്യവും ഇല്ലാതായി. പാട്ടുകളുടെ വിഷയ വൈവിധ്യവും കുറഞ്ഞിട്ടുണ്ട്. ക്ലാസിക്കല്‍ മാപ്പിളപ്പാട്ടുകളുടെ പ്രാസനിബന്ധന പുതിയ പാട്ടുകളില്‍ പാലിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. കമ്പി, കഴുത്ത്, വാല്‍കമ്പി തുടങ്ങിയ പ്രാസരൂപങ്ങള്‍ പണ്ട് മാപ്പിളപ്പാട്ടുകളില്‍ നിര്‍ബന്ധമായി കണക്കാക്കപ്പെട്ടിരുന്നു. പുതിയ കാലത്ത് ഈ പ്രാസനിഷ്ഠ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. പാട്ടുകളുടെ സങ്കരഭാഷാ സംസ്‌കാരവും ഇന്ന് വല്ലാതെയൊന്നും പിന്തുടരപ്പെടുന്നില്ല. ഒ.എം കരുവാരക്കുണ്ടിനെപ്പോലുള്ള ചുരുക്കം ചിലര്‍ അത്തരം പാട്ടുകള്‍ എഴുതുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം പാട്ടുകളും പുതിയ കാലത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് ഭാഷയിലും ശൈലിയിലും മാറ്റം വരുത്തിയിരിക്കുന്നു.
മാപ്പിളപ്പാട്ടിന്റെ ഈണത്തിന് ഇശല്‍ എന്നാണ് പറയുന്നത്. പഴയ ഇശലുകളില്‍ പലതും അക്കാലത്ത് നിലനിന്നിരുന്ന നാടന്‍ പാട്ടുകളില്‍ നിന്നും മറ്റും സ്വീകരിച്ചതാണെന്ന് ഗായകനും മാപ്പിളപ്പാട്ട് ഗവേഷകനുമായ വി.എം കുട്ടി ഉദാഹരണങ്ങള്‍ സഹിതം എടുത്തുപറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്ന മൈലാഞ്ചിപ്പാട്ടുകളുടെയും മാപ്പിളപ്പാട്ടുകളുടെയും ഇശല്‍ പൊരുത്തം അദ്ദേഹം എടുത്തുകാണിക്കുന്നു. മുഹ്‌യുദ്ദീന്‍ മാലയും എഴുത്തച്ഛന്റെ രാമായണവും ഒരേ വൃത്തത്തിലാണ് എഴുതപ്പെട്ടത്. സമ്മിശ്രമായി ജീവിക്കുന്ന സമൂഹങ്ങളില്‍ ഇത്തരം ആദാനപ്രദാനങ്ങള്‍ സ്വാഭാവികമാണ.് വാസ്തവത്തില്‍ പ്രാസങ്ങള്‍ക്കും ഇശലുകള്‍ക്കുമൊക്കെ അപ്പുറമുള്ള/ ആഴത്തിലുള്ള ഒരു വ്യക്തിത്വമുണ്ട്. അതാണ് മാപ്പിളപ്പാട്ടിനെ മാപ്പിളപ്പാട്ടാക്കുന്നത്.
'പൂമകളാണെ ഹുസ്‌നുല്‍ ജമാല്‍' എന്ന മോയിന്‍കുട്ടി വൈദ്യരുടെ ഗാനം ചങ്ങമ്പുഴയുടെ 'രമണ'നിലെ 'മലരണിക്കാടുകള്‍ തിങ്ങി വിങ്ങി' എന്ന കവിതയുടെ രീതിയില്‍ പാടാന്‍ കഴിയും. പക്ഷേ, ഒന്നിനെ കവിതയായും മറ്റേതിനെ മാപ്പിളപ്പാട്ടായും വേര്‍തിരിച്ചറിയാന്‍ നമുക്ക് പ്രയാസമുണ്ടാകുന്നില്ല. ഈ വേര്‍തിരിവ് സാധ്യമാകുന്ന വസ്തുതയെന്തോ അതാണ് മാപ്പിളപ്പാട്ടിന്റെ തനിമ.
                 


മാപ്പിളക്കവിത താരും തളിരുമണിഞ്ഞ് വികസിതമായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കൈരളിയെ സേവിച്ച മോയിന്‍കുട്ടി വൈദ്യരുടെ തൂലികാ ചലനത്തോടുകൂടിയായിരുന്നു. വൈദ്യരുടെ ബദര്‍, ഉഹ്ദ്, സലീഖത്ത്, മലപ്പുറം എന്നീ സമരകാവ്യങ്ങളും ഹിജ്‌റ: ചരിത്രകാവ്യവും ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന പ്രണയകാവ്യവും അദ്ദേഹത്തെ മലയാള സാഹിത്യത്തിലെ ഉന്നതമായ മഹാകവികളുടെ ശ്രേണിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. സംഗീത സാഹിത്യരസങ്ങളുടെ ആ ഗംഗാപ്രവാഹത്തില്‍ മലബാറിലെ മാപ്പിള ജനസഞ്ചയം ആറാടിത്തിമര്‍ത്തു. മോയിന്‍കുട്ടി വൈദ്യരുടെ അസുലഭ ഭംഗിയാര്‍ന്ന കവന പാടവം അത്ഭുതാവഹമത്രെ...
(കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം പേജ് -502, പി.കെ. ഗോപാലകൃഷ്ണന്‍)
'മാപ്പിള സാഹിത്യത്തിനും അതുവഴി മലയാള സാഹിത്യത്തിനും അത്ഭുതകരമായ സംഭാവന നല്‍കിയ കവി എന്ന നിലക്ക് മോയിന്‍കുട്ടി വൈദ്യര്‍ നമ്മുടെ സാഹിത്യ ചരിത്രത്തില്‍ അത്യുന്നത സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ശബ്ദ പ്രയോഗ ചാതുരിയിലും രസാവിഷ്‌കരണത്തിലും കവി അത്ഭുത വിദ്യ പ്രകാശിപ്പിച്ചുകൊണ്ട് ആദ്യന്തം അനുവാചകനെ ആനന്ദ നൃത്തം ചെയ്യിക്കുന്നു. ശൃംഗാര രസം വര്‍ണിക്കുന്നതില്‍ ചെറുശ്ശേരിക്കുണ്ടായിരുന്ന വൈദഗ്ധ്യം വൈദ്യര്‍ക്കുണ്ട്. ശൃംഗാരം, വീരം, അത്ഭുതം, ഹാസ്യാദി എല്ലാ രസങ്ങളും നല്ല വിരുതോടെ കൈകാര്യം ചെയ്യുന്നതില്‍ വൈദ്യര്‍ പ്രകടിപ്പിച്ചിട്ടുള്ള സാമര്‍ത്ഥ്യം രസിക ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു'.
(ശൂരനാട് കുഞ്ഞന്‍ പിള്ള)
'മലയാളത്തില്‍ കാല്‍പനികത ആരംഭിച്ചത് കുമാരനാശാനിലും സുബ്രഹ്മണ്യന്‍ പോറ്റിയിലും ഒക്കെയാണെന്ന് പറയുന്നു. പക്ഷെ, കാല്‍പനികതയുടെ ആരംഭം മോയിന്‍കുട്ടി വൈദ്യരില്‍ നിന്നാണ്. അതുവരെയുള്ള മാപ്പിള പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു വൈദ്യരുടെ രീതി'.
(സി.പി. ശ്രീധരന്‍)
'പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ മാപ്പിളപ്പാട്ട് രംഗത്ത് നൂതന ചിന്താ പ്രകാശം പ്രസരിപ്പിച്ച വ്യക്തിയായിരുന്നു മഹാകവി മോയിന്‍കുട്ടി വൈദ്യര്‍. മാപ്പിളപ്പാട്ട് രചനയില്‍ ഇദംപ്രഥമായി ശാസ്ത്രീയവും പരിപൂര്‍ണ വ്യവസ്ഥയോടുകൂടിയതുമായ അക്ഷര വൃത്തങ്ങള്‍ ആവിഷ്‌കരരിച്ചത് അദ്ദേഹമാണ്.'
(മര്‍ഹൂം ടി. ഉബൈദ്)

മുകളില്‍ ഇത്രയൊക്കെ പകര്‍ത്തിയത് മാപ്പിളപ്പാട്ടിലെ എക്കാലത്തെയും ജ്വലിക്കുന്ന താരമായ മഹാകവി മോയിന്‍കുട്ടി വൈദ്യരെക്കുറിച്ച് പ്രമുഖരുടെ വിലയിരുത്തലുകളുടെ ചെറിയൊരു ചിത്രം കാണിക്കാന്‍ വേണ്ടിയാണ്.
മാപ്പിളപ്പാട്ട് എന്നത് മോയിന്‍കുട്ടി വൈദ്യരും വൈദ്യര്‍ എന്നത് മാപ്പിളപ്പാട്ടുമാണെന്നതാണ് ചുരുക്കം. ഇശലെഴുത്തിലൂടെ ഇശല്‍ ചക്രവര്‍ത്തി എന്ന ഖ്യാദി നേടിയ വൈദ്യര്‍ പില്‍ക്കാലത്ത് ഇശലുകളായി മാറുകയായിരുന്നു. വൈദ്യരെപ്പറ്റി എണ്ണമറ്റ കാവ്യങ്ങള്‍ മാപ്പിളപ്പാട്ട് ശാഖയിലുണ്ട്. പക്ഷെ, അവയെപ്പറ്റി ഇതുവരെ എവിടെയും പ്രതിപാദിച്ചുകണ്ടില്ല. ആ ഗണത്തില്‍പെട്ട ഏതാനും കാവ്യങ്ങള്‍ മാത്രമെ ഇവിടെ സ്പര്‍ശിക്കുന്നുള്ളു.
പ്രസിദ്ധ ഗായകനും കവിയുമായ തായിനേരി അസീസ് വൈദ്യരെക്കുറിച്ചെഴുതിയ ഗാനമാണ് ആദ്യം ഓര്‍മ്മയിലെത്തുന്നത്.
മലയാളപ്പൂങ്കനിയാളില്‍
പൊന്നരഞ്ഞാണില്‍ മുത്ത് പതിഞ്ഞ്
മാപ്പിളപ്പാട്ടിന്‍ ഈരടികോര്‍ത്തൊരു പൂമേനി
കൊണ്ടോട്ടി മേലങ്ങാടിയില്‍
മോയിന്‍കുട്ടി വൈദ്യര്‍ മഹാകവി
കണ്ടാരക്കട്ടിലില്‍ മങ്കയെ കാട്ടിയെ
ബഹുമാനീ...

ബദ്‌റുല്‍ മുനീറും ഹുസ്‌നുല്‍ ജമാലില്‍
ബഹുമിക രസമുള്ള വര്‍ണനചേര്‍ത്ത്
ബാല്യത്തില്‍ ഒരു വൈരമാലയും കോര്‍ത്ത്
മാണിക്യ ചെപ്പതിലൊപ്പന-
നിപ്പതിലിപ്പളുമെന്തലങ്കാരം
മുക്കമ്പി ഇശലുകള്‍
കൊമ്പും തൊങ്കലും ചിങ്കാരം...
17-ാമത്തെ വയസില്‍ കൊണ്ടോട്ടിയില്‍ ചെന്ന് വൈദ്യരുടെ ഖബര്‍ സന്ദര്‍ശന വേളയിലുണ്ടായൊരു ഉള്‍പ്രേരണയാല്‍ രചിച്ചുപോയതാണ് പ്രസ്തുത ഗാനമെന്ന് അദ്ദേഹം കെ.എം. അഹ്മദ് എഡിറ്റ് ചെയ്ത മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പഠനങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1969ല്‍ മദ്രാസില്‍ വെച്ച് പ്രശസ്ത സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന് സംഗീത് കാസറ്റ് കമ്പനി വിപണിയിലിറക്കിയിട്ടുണ്ട് ഈ ഗാനം.
മാപ്പിളപ്പാട്ടിനെ നവഭാവുകത്വം കൊണ്ടലങ്കൃതമാക്കുന്ന പ്രതിഭാധനനായ കവി ബാപ്പു വാവാട് രചിച്ച കാവ്യവും ഏറെ ഹൃദ്യമാണ്.
ഇശല്‍: മുഹിബ്ബുന്നൂര്‍
പേശാം ദോഷമശേഷവുമേശാ-
താശുകവനപടു ഭാഷയിലുശിരായ്
ഇശലുകളശകൊടുതിരകളിലെങ്കും
വശിന്തൊരാചരിതം-ചിറകുകള്‍
വീശിമോദാകാശമില്‍ നരരാശി രസഭരിതം
ഖഗസമ-മിശര്‍ന്തൊരതിശയമതിന്റെ-
സബബിവരശിപ്പതോസതത-കവിയവര്‍
പിശിന്തും തേനമൃതം
ചിതത്തില്‍ വൈദ്യരുമോയിന്‍കുട്ടിയി-
ലുദിത്തു ഭാവന ബദ്‌റായി
കഥിത്തകല്‍പിത കഥകളിലും പത-
പതച്ചുചോദനബഹറായി
തരത്തില്‍ മുത്തുകള്‍ കൊരുത്തമാലിക
പെരുത്തുതീര്‍ത്തഖലം-കലയുടെ
ചരിത്രമാകവെ തിരുത്തിമാപ്പിള
വിരുത്തമാലതുലം!
ഹൈദ്രോസ് പുവ്വക്കുര്‍ശ്ശി വൈദ്യരെപ്പറ്റി എഴുതിയ കാവ്യം കാണുക:
മാപ്പിള സാഹിത്യലോകമെന്നനായറിയുന്നെ
മോയിന്‍കുട്ടി വൈദ്യരാം കവി പുംഗവര്‍
അവര്‍ തന്നെ
ചെപ്പുവാന്‍ ചരിതം ചുരുക്കികോര്‍ത്ത്
ഞാനിശലൊന്നേ
ചേതിചൊല്ലാന്‍ നീ തുണക്ക് നാഥനെ
കവി എന്നെ
നാട് കൊണ്ടുവെട്ടി തന്നില്‍
നേശമുറ്റ കുടുംബമൊന്നില്‍
ഓട്ടുപാറ വീട്ടിലന്ന്
ഓമനപ്പെയ്തല്‍ പിറന്ന്
താതനാം ഉണ്ണിമമ്മദവരുടെ
തായരാം കുഞ്ഞാമിനാരുടെ
തനയനായ് വളര്‍ന്നെ
സന്തോഷപുളകിതരന്നേ
പുളകതേറെപെരുത്ത വൈദ്യര്‍
പരമ്പരയില്‍വന്നെ
പദവിയും പേരും പെരുമ ഒത്തതാവഴി മുന്നേ
ഏകവന്റെ ഉതകക്കമാലെ ബാല്യകാലം തന്നെ
ഏറെ അറിവും ഭാഷകള്‍ വൈദ്യം
പഠിച്ചുനന്നായ്
* * *
കീഴ്പറമ്പ് അബ്ദുസാഹിബ് എന്ന കവി 43 മാപ്പിള കവികളെക്കുറിച്ചൊരു കാവ്യം രചിച്ചിട്ടുണ്ട്. വൈദ്യര്‍ക്കാണതില്‍ ഒന്നാം സ്ഥാനം നല്‍കിയിട്ടുള്ളത്.
കേരളമില്‍ പല പാട്ടുംകെട്ടുന്നോര്‍
ഏറെയും ഉണ്ട് ശുഹ്‌റത്താല്‍
കേളി സകലസ്ഥലത്തും പരബോധ്യം
മൂളുന്നോരാകും ശുജാഅത്താല്‍
സാരകവിക്കെന്നും പെരിമ്പം മെത്തോരാം
സംഗീതക്കാരരില്‍ ജ്ഞാനസമര്‍ത്ഥരാം
പാരം നബിമേല്‍ മദ്ഹും ചമയ്‌ത്തോരാം
പാത സകല്‍രീതി തോതും തിരിത്തോരാം
സയ്യിദാകും ശുഅ്‌റാ-മോയിന്‍കുട്ടി
പയ്യല്‍ ത്വബീബവരാം...
* * *
മനസ്സിന്റെ മഹാനാദ വിപഞ്ചികയുണര്‍ത്തുവാന്‍
മടികൂടാതോര്‍മ്മകള്‍ വരിയില്‍ നിന്നൂ
മധുതൂകും പടപ്പാട്ടിന്‍ മനോഹരലയമോടെ
മഹാകവി ഹൃദയത്തില്‍ പുനര്‍ജ്ജനിച്ചു
മറക്കാത്ത നിമിഷങ്ങളനുഗമിച്ചു
എന്ന് ശ്രീധരന്‍ പാറക്കോട് എഴുതിയ ഒരു ദീര്‍ഘ കവിതയില്‍ വൈദ്യരെ അനുസ്മരിക്കുന്നു.
ആസാദ് വണ്ടൂര്‍ രചിച്ച് മാറുന്ന ഏറനാട് എന്ന കാവ്യത്തിലും
വൈദ്യരും ചാക്കീരിയും കെട്ടിയ പടപ്പാട്ട്
പാടിയും പാടിപ്പറഞ്ഞും വീര്യമാര്‍ന്നുപണ്ട്...
തുടങ്ങിയ വരികളിലൂടെ വൈദ്യരെ സ്പര്‍ശിക്കുന്നുണ്ട്.
മാധുര്യപ്പൂങ്കുയിലാം മഹാകവി
മോയിന്‍കുട്ടി വൈദ്യര്‍ പാടിയെ
മലനാട്ടിന്‍ കോകിലമാം മഹാനോരെ
വാനോളം ഞാനന്ന് തേടിയെ
ബദ്‌റും-ബദ്‌റുല്‍ മുനീര്‍ മഹാകാവ്യം
ഹുസ്‌നുല്‍ ജമാലും എഴുതിയേ
ബാറാല്‍ മലപ്പുറമെന്നഖിസ്സയും
ജോറാല്‍ കുറിച്ചവര്‍ കൂറിയെ...
എന്നൊരു മധുരമായ കെസ്സുപാട്ടും പ്രചാരത്തിലുണ്ട്.
ചികഞ്ഞുപോയാല്‍ വൈദ്യരെക്കുറിച്ചെഴുതിയ ധാരാളം ഇശലുകള്‍ ഇനിയും കണ്ടെത്താനാവും. മറ്റൊരു കവികള്‍ക്കുമില്ലാത്ത മഹോന്നതിതന്നെയല്ലെ ഇതും...

മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്ന വിശ്വ ഖ്യാതി നേടിയ ആധികാരികനായ മഹാകവി എന്ന വിശേഷണത്തിലാണു് മോയിൻകുട്ടി വൈദ്യർ അറിയപ്പെടുന്നതു്. (ജീവിത കാലയളവു് കൊല്ലവർഷം 1852–1892). മലയാളം കലർന്ന തമിഴ് , അറബി മലയാളം കലർന്ന സംസ്കൃതം എന്നീ ഭാഷകളെകോർത്തിണക്കിയാണു് വൈദ്യർ മാപ്പിളപ്പാട്ടു് സാഹിത്യസൃഷ്ടിക്കു് രൂപംനൽകിയതു്. പതിനേഴാം വയസ്സിലാണു് അദ്ദേഹം തന്റെ ആദ്യ കാൽപനിക ഇതിഹാസകാവ്യം ബദറുൽ മുനീർ ഹുസ്നുൽ ജമാൽ (1872) രചിച്ചതു്. അജ്മീറിലെ രാജാവായ മഹ്സിന്റെ മകൾ ഹുസ്നുൽ ജമാലും അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ പുത്രൻ ബദറുൽ മുനീറും പ്രണയം കൽപനാസൃഷ്‌ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യർ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ രചിച്ചതു്. പരിശുദ്ധമായ കല്‌പനാശക്തിയോടെയാണു് കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും തയ്യാറാക്കിയിരുന്നതു്. നായകന്റെ പക്ഷിയിലേക്കും തിരിച്ചുമുള്ള രൂപമാറ്റവുംജിന്നിന്റെപരസ്‌പരപ്രവർത്തനങ്ങളുമൊക്കെ കവിതയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ജീവിത രേഖ

മലപ്പുറം ജില്ലയിലെ കൊ​ണ്ടോട്ടിക്കടുത്തു്ഓട്ടുപാറയിൽ ഉണ്ണി മമ്മദ്ന് കുഞ്ഞാമിന ദമ്പതികളുടെ മകനാണു് മോയിൻകുട്ടി ജനിച്ചതു്. ഉണ്ണിമുഹമ്മദ് ഒരു ആയുർവ്വേദ വൈദ്യനും കവിയുമായിരുന്നു. മോയിൻകുട്ടിയുടെ കാലശേഷം അദ്ദേഹത്തിന്റെ ഹിജ്റയുടെ 27-ാമത്തെ ഇശൽ മുതൽ ബാക്കി പൂർത്തിയാക്കിയതു് ഉണ്ണി മമ്മദായിരുന്നു. ബാപ്പായിൽ നിന്നും മോയിൻകുട്ടി ആയുർവ്വേദ ചികിത്സ പഠിക്കുകയുണ്ടായി. അതോടൊപ്പം തമിഴ്, സംസ്കൃതം, അറബി തുടങ്ങിയ ഭാഷകൾ അദ്ദേഹം ആഴത്തിൽ പഠിച്ചു. 1892 -ൽ അദ്ദേഹം അകാലത്തിൽ (40 -ാം വയസ്സിൽ)നിര്യാതനായി. അന്നദ്ദേഹത്തിനു് രണ്ടു് പുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. മോയിൻകുട്ടിയുടെ മക്കളുടെ കാലശേഷം സന്തതിപരമ്പരയാരും തന്നെ അതിജീവിച്ചില്ല. കൊണ്ടോട്ടിയിൽ ഇദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം പണി കഴിപ്പിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയിൻ കുട്ടി വൈദ്യർ. ചടുലമായ പദപ്രയോഗങ്ങൾ കൊണ്ട് ഇശൽ പാട്ടുകളെ മാസ്മരിക പാതയിൽ അടയാളപ്പെടുത്തിയ വൈദ്യരുടെ രചനകൾ ഒരു കാലഘട്ടത്തിന്റെ മധുരമുള്ള ഈണങ്ങളായിരുന്നു. ജന്മി വാഴ്ചയ്ക്കും കോളനി വാഴ്ചയ്ക്കും എതിരായി അറബി മലയാളത്തിൽ എഴുതിയ ഗാനങ്ങൾ ബിട്ടിഷ് അധികാരികൾ പലപ്പോഴും പിടിച്ചെടുത്തിരുന്നു.

ഓട്ടുപാറ വിട്ടിൽ ഉണ്ണിമമ്മദ് വൈദ്യയാർ-കുഞ്ഞാമിന ദമ്പതികളുടെ മകനായി 1852-ൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ആണ്‌ വൈദ്യർ ജനിച്ചത്‌. വൈദ്യചികിൽസാ കുടുംബത്തിൽ അംഗമായ മോയിൻകുട്ടിയെ ഒരു ചികിൽസകനാകാനായിരുന്നു പിതാവ് ഉണ്ണിമമ്മദ് വൈദ്യരുടെ തിരുമാനം എന്നാൽ തന്റെ ജീവിതം ഇശലുകളുടെ ലോകത്തിന് സമർപ്പിക്കാനായിരുന്നു വൈദ്യർക്ക് താൽപര്യം. അറബി, ഇംഗ്ലീഷ്, പാർഷി, തമിഴ്, സംസ്കൃതം, കന്നഡ, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകൾ ചെറുപ്രായത്തിൽ തന്നെ വശത്താക്കി. വിവിധ ഭാഷകളിൽ ഉള്ള പ്രാവിണ്യവും സർഗവൈഭവവും കൊണ്ട് സങ്കര പദപ്രയോഗങ്ങൾ അണിയിച്ച് ഒരുക്കി ഇശലുകളുടെ ലോകത്ത് തന്റെ സ്വന്തം ഇടം പടുത്തുയർത്തി. അത് ഒരു മഹാനായ കവിയുടെ ഇമ്പം തുളുമ്പുന്ന ആശയ വട്ടങ്ങളായിരുന്നു.

മാപ്പിളപാട്ട് ഗാന ശാഖയ്ക്ക് ഏറ്റവും അധികം സംഭാവനകൾ നൽകിയ കവിയാണ് വൈദ്യർ. വളരെ അധികം കലാസൃഷ്ടികൾ മലയാളിക്ക് വൈദ്യർ സമ്മാനിച്ചിട്ടുണ്ട്. നാൽപ്പത് വയസ്സുവരെ മാത്രമാണ് വൈദ്യർ ജിവിച്ചത്. ബദറുൽമുനീർ ഹുസ്നുൽജമാൽ, ബദർകിസ്സപ്പാട്ട്, സലസീൽ, എലി പട, ഒട്ടകത്തിന്റെയും മാനിന്റെയും കഥ, ഹിജ്റ, കിളത്തിമാല, മലപ്പുറം പട, ഉഹ്ദ്പട പാട്.... Jemzer M

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...